"My favorite blog comments and 'mini stories - ValTube"

Thursday, May 14, 2015

അഥിതിദേവോഭവയാന്യനവാദ്യാനികര്‍മാണിതാനിസേവിതവ്യാനി

Posted by VaITube | Thursday, May 14, 2015 | Category: |




















രാവിലെ അഥിതികൾ വീട്ടിൽ വരുമ്പോൾ "സന്തോഷത്തിനായി" ബേക്കറികളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി കൊണ്ടു വരുന്ന പലഹാരങ്ങൾ എങ്ങിനെയാണ്‌ വിശ്വസിച്ചു കഴിക്കുക..? എല്ലാ രുചികളും കളറുകളും മണങ്ങളും കൃത്രിമവും മാരകവുമായ രാസക്കൂട്ടുകളാണെന്നു ദിവസേന പത്രത്തിൽ വയിക്കുന്നതല്ലേ....! കാൻസർ മുതൽ ജനിതകമാറ്റം വരെ സംഭവിക്കാവുന്ന തരത്തിലുള്ള വിഷക്കൂട്ടുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ ദിനം പ്രതി മാർക്കെറ്റിൽ ലഭ്യമാകുന്നത്. അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടു വരാവുന്ന സാധങ്ങളുടെ വിശദമായ ഒരു ലിസ്റ്റ് എഴുതി ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു .. ഇത് വായിച്ചിട്ടെങ്കിലും വീട്ടിലേക്കു വരുന്ന അഥിതികൾക്ക് ഒരു പ്രചോദനമായെങ്കിലോ....? മാത്രവുമല്ല,

"വിദേശത്ത് നിന്നും കൊണ്ട് വന്നതും (മദ്യം ഉൾപ്പടെ), സ്വന്തമായി പറമ്പിൽ കൃഷി ചെയ്തതും... വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണ സാധങ്ങൾ ഒഴികെ, വഴിയോരത്തെ കടകളിലെ ചില്ലു ഭരണിയിൽ നിന്ന് വാങ്ങുന്ന സാധങ്ങൾ ഈ ഭവനത്തിലേക്ക്‌ പ്രവേശനമില്ല" എന്ന ഒരു ബോർഡും പടിക്ക് മുന്നിൽ കെട്ടി തൂക്കി.

രാവിലെ അഥിതികൾ കൊണ്ട് വന്ന കരിഞ്ഞ കേക്കും, വിര ജിലേബിയും, പാണ്ടി പഴവും, ഗുണ്ടല്ലൂർ ലടുവും വൃത്തിയുള്ള ഒരു കവറിൽ ഭദ്രമായി പൊതിഞ്ഞ് ആദ്യം വരുന്ന ഭിക്ഷക്കാരന് എടുത്തു കൊടുത്തപ്പോൾ "കൊണ്ടു പൊയ്ക്കോ അവിടന്ന്" എന്നും പറഞ്ഞു മൊബൈൽ പിടിച്ച കൈ കൊണ്ട് തിരിച്ച് ആട്ടി. ഓ ... ചിലപ്പോൾ പിച്ചക്കാരുടെ പേജ് ലൈക് ചെയ്യാത്തതിലുള്ള ദേഷ്യമാകും....!

ഇനി എന്ത് ചെയ്യും ...? കുഴിച്ചു മൂടിയാൽ ... തുരപ്പൻ അത് തോണ്ടി എടുത്ത് പറമ്പ് മുഴുവൻ വൃത്തികേടാക്കും.
തോട്ടിൽ ഒഴുക്കിയാൽ പഞ്ചായത്ത്ക്കാര് വന്ന് നോട്ടീസ് തരും ...! "പോന്നു മോനല്ലേ ... ഇച്ചിരി മിട്ടായി തിന്നിട്ടു പോകാടാ..." എന്ന് പറഞ്ഞാൽ പിള്ളാര്‌ വരെ ബ്രാൻഡ്‌ നോക്കി കഴിക്കുന്ന കാലമാ...!. ഇനി ഒരു വഴി മാത്രമേ മുന്നിലുള്ളൂ ...

"അഥിതി ദേവോ ഭവ. യാന്യനവാദ്യാനി കര്‍മാണി താനി സേവിതവ്യാനി"

അതായതു അഥിതികൾ കൊണ്ട് തരുന്നവ ... മറ്റ് അഥിതികൾക്ക് തന്നെ വിളമ്പി കൊടുക്കണമെന്ന്...

NB: ഇതിലെ കഥാപാത്രങ്ങളും പലഹാരങ്ങളും തമ്മിൽ എന്തെങ്ങിലും രൂപ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ, തികച്ചും യാദൃച്ചികം മാത്രമായിരിക്കും.

Wednesday, May 13, 2015

ലാഹോർ മുതൽ "അമ്മച്ചി" വരെ

Posted by VaITube | Wednesday, May 13, 2015 | Category: |



















അതി രാവിലെ സൂര്യൻ ഉദിച്ചാൽ മൂന്നു വീമാനം തെക്കോട്ടും.... തൊട്ടുപുറകെ ഒട്ടകകൂട്ടത്തേയും തെളിച്ചുള്ള ബംഗാളി പയ്യൻ വടക്കോട്ടും പോകുന്നതും കഴിഞ്ഞാൽ പിന്നെ ഇളകുന്ന ഒരു സാധനത്തെ കാണാൻ ലാഹോർ ഖാൻറെ പാട്ട ശകടം വരുന്നതും വരെ കാത്തിരിക്കണം. സൂര്യൻറെ തിളക്കത്തിൽ കണ്ണാടി പോലെ പരന്നു കിടക്കുന്ന മണലാരണ്യത്തിലൂടെ പുകയും പൊടിയും പറപ്പിച്ചു ഞങ്ങൾക്കുള്ള ഭക്ഷണവുമായി കൃത്യ സമയത്ത് തന്നെ പുള്ളി എത്തിയിരിക്കും. ഇടയ്ക്കുവണ്ടിയുടെ ടയർ എങ്ങാനും പഞ്ചർ ആയാൽ വണ്ടി അവിടെ ഇട്ടിട്ട്, ഭക്ഷണവും കയ്യിൽ തൂക്കി പിടിച്ചു നടന്നു വരുന്ന പാർട്ടിയാണ്. എന്തിനാണ് ഇത്രയും ദൂരം ഞങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി താങ്കൾ ഇങ്ങനെ ഭക്ഷണവും ചുമന്നു വരുന്നത് എന്ന് ചോദിച്ചാൽ. "ഭക്ഷണത്തിന് രാജ്യങ്ങളുടെ വ്യതാസമില്ല. ജീവിതത്തിൽ പട്ടിണി കിടന്നവനേ വിശപ്പിൻറെ വിലയറിയൂ" എന്നാണ് പുള്ളിക്കാരൻറെ ഭാഷ്യം. സിറ്റിയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ഞങ്ങളുടെ വർക്ക്‌സൈറ്റിലെ കമ്പനി നിയമിച്ച ഒരേ ഒരു ഹംസദൂതനാണ്‌ പാകിസ്ഥാൻകാരനായ ലഹോർ ഖാൻ. അതിരാവിലെ ജോലിക്കാരെയും കൊണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ പിന്നെ വരുന്നത് ഞങ്ങളുടെ ഭക്ഷണപൊതിയുമായിട്ടായിരിക്കും. അതിനിടയിൽ നാട്ടിലേക്കുള്ള ഞങ്ങളുടെ കത്തുകളും പൈസയും അയക്കുന്നതും, അത്യാവശ്യം സോപ്പ് ചീപ്പു കണ്ണാടി സാധങ്ങളും ഞങ്ങള്ക്ക് വേണ്ടി വാങ്ങി കൊണ്ടുവരികയും ചെയ്തിരുന്നു. കാണാൻ ആരോഗ്യവാനും, ഏതാണ്ട് നാൽപതു വയസ്സ് പ്രായം തോന്നിച്ചിരുന്ന ലാഹോർഖാൻറെ ചുണ്ടിൽ എപ്പോഴും ഒരു "മാൽബറോ" സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കും. മൊബൈൽ ടവറുകൾ പോലും കണി കാണാത്ത ആ മരുഭൂമിയിൽ ഞങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുത്തിയിരുന്ന ലാഹോർ ഖാൻ, അദ്ദേഹത്തിൻറെ വീര സാഹസിക കഥകൾ പറയുന്നതിനിടയിൽ മൂന്നു നാല് സിഗരറ്റുകൾ "ടപോ" എന്നു ഒറ്റയടിക്ക് വലിച്ചു തീർക്കും.

ആയിടക്കാണ്‌ കമ്പനി പുതുതായി നിയമിച്ച സേഫ്റ്റി മാനേജർ "അമ്മച്ചി" വർക്കി ഒരു വില്ലനായി ഞങ്ങളുടെ ക്യാമ്പിൽ അവതരിക്കുന്നത്. വന്ന ദിവസം തന്നെ ക്യാമ്പിലെ എരന്നു ഓസ് (CEO) അടിക്കുന്നതിൻറെ ചീഫ് മാനേജർ പദവി ഞങ്ങൾ എല്ലാവരും കൂടി "അമ്മച്ചി"വർക്കിക്ക് നാമകരണം ചെയ്തു. സംസാരിക്കുന്നതിനിടയിൽ പഴയ അമ്മച്ചി മാരുടെ പോലെ കൈ കൊട്ടി ആർത്തു ചിരിക്കുന്ന ഒരു സ്വഭാവം വർക്കിക്കുണ്ടായിരുന്നു. അതാണ്‌ "അമ്മച്ചി" വർക്കി എന്ന വിളിപ്പേരിനു കാരണം.

ലാഹോർ ഖാനെ "അമ്മച്ചി"വർക്കി പരിചയപ്പെട്ട ദിവസം മുതൽ തന്നെ ഖാൻറെ കഥകളും സിഗരറ്റ് വലിച്ചു തീരുന്നത് പോലെ തന്നെ പെട്ടന്ന് ചുരുങ്ങാൻ തുടങ്ങി. ലാഹോർ ഖാൻറെ കഥകൾ കേൾക്കുന്നതിനേക്കാൾ 'മാൽബറോ" സിഗരറ്റുകൾ അടിച്ചു മാറ്റുന്നതിനാണ് അമ്മച്ചി വർക്കി ശ്രദ്ധ കാണിച്ചിരുന്നത്. ലാഹോർ ഖാനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി, താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിക്കെറ്റ് കളിക്കാരനാണ് വാസിം അക്രമാണെന്നും, ഭൂട്ടോയാണ് നല്ല പ്രധാന മന്ത്രിയെന്നും... കറാച്ചി ഡൽഹിയെക്കാൾ നല്ല സ്ഥലമാണെന്നും, പാക്കിസ്ഥാനികൾ ഇന്ദ്യക്കാരെക്കാൾ സ്നേഹമുള്ളവരാനെന്നും തട്ടി വിടുന്നുണ്ടായിരുന്നു. പാവം ലാഹോർ ഖാൻ "അമ്മച്ചി" വർക്കിയുടെ വാചകമടിയിൽ വീഴുകയും "മാൽബ്രൊ" കയ്യയച്ചു നഷ്ടപ്പെടുകയും, അവസാനം ഞങ്ങൾ പ്രതീക്ഷിച്ച പോലെ ആ പാവം എന്നെന്നേക്കുമായി സിഗരറ്റ് വലി നിരത്തുകയും ചെയ്തു.

ലാഹോർ ഖാൻറെ സിഗരറ്റ് വലി നിർത്തിച്ചത് "അമ്മച്ചി" വർക്കിയാണ് എന്ന കിംവദന്തി ക്യാമ്പിൽ പരന്നതോടെ "അമ്മച്ചി" വർക്കിക്ക് പാക്കിസ്ഥാനികളോട് കലശലായ വിരോധവും വിദ്വേഷവും മുള പൊട്ടി. പാക്കിസ്ഥാനികൾ ദുഷ്ടന്മാരാണെന്നും, അവരുമായി ഒരു തരത്തിലും കൂട്ട് കൂടരുതെന്നും, ഇന്ത്യക്കാരുടെ ആജീവനാന്ത ശത്രുക്കൾ ആണെന്നും, തുടങ്ങിയ പ്രസ്ഥാവനകൾ ക്യാമ്പ് മുഴുവൻ അടിച്ചിറക്കി. ലാഹോർ ഖാന് നല്ലൊരു പണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്ന "അമ്മച്ചി" വർക്കിക്ക് അതിനുള്ള ഒരു അവസരം വന്നു ചേർന്നു.

ആയിടക്ക്‌ അപ്രതീക്ഷിതമായി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം കമ്പനിക്ക് ചില്ലറ നഷ്ടങ്ങളുണ്ടാക്കി. ലാഹോർ ഖാൻ ഒളിച്ചിരുന്ന് സിഗരറ്റ് വലിച്ചതാണ് തീ പിടുത്തം ഉണ്ടാക്കിയതെന്ന കള്ളകഥ മെനെഞ്ഞ് "അമ്മച്ചി" വർക്കി കമ്പനിയുടെ മുന്നിൽ വീണ്ടും ആളായി. തത്ഫലമായി ലാഹോർ ഖാൻറെ ഒരു മാസത്തെ ശമ്പളം കട്ട് ചെയ്യാനും, "അമ്മച്ചി" വർക്കിയെ കമ്പനിയുടെ ചീഫ് സേഫ്റ്റി മനേജരക്കാനും ഉത്തരവായി. കൈ കൊട്ടി ആർത്തു ചിരിച്ചു കൊണ്ട്, ഓസിനു കിട്ടുന്ന സിഗരറ്റുകൾ ആഞ്ഞു വലിച്ചു "അമ്മച്ചി" വർക്കി മുന്നോട്ടുള്ള തൻറെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. "അമ്മച്ചി"വർക്കി കാരണം സിഗരറ്റ് വലി ജീവിതത്തിൽ നിന്നും ഉപേക്ഷിച്ചവരുടെ എണ്ണവും കൂടികൊണ്ടിരുന്നു.

വർഷങ്ങൾ എടുത്ത മരുഭൂമിയിലെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ജോലിക്കരെയെല്ലാം കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടു. കൂടെ "അമ്മച്ചി" വർക്കിയും സ്വയം പിരിഞ്ഞു നാട്ടിൽ പോയി. നാട്ടിൽ പുതിയ വീട് പണിതതിൻറെ സന്തോഷത്തിലാണ്‌ പുള്ളിക്കാരൻ. പുതിയ വീടിൻറെ പാല് കാച്ചുന്ന ദിവസം "അമ്മച്ചി" വർക്കിയേയും തിരഞ്ഞ് പോസ്റ്റ്‌ മാൻ ഗൾഫിൽ നിന്നും വന്ന ഒരു വലിയ സമ്മാന പൊതിയുമായി രംഗപ്രവേശം ചെയ്തു. ബഹുജന മധ്യത്തിൽ ആകാംഷയോടെ "അമ്മച്ചി" വർക്കി ആ പെട്ടി തുറന്നു.

"നിങ്ങളുടെ ശ്വാസകോശം ഒരു സ്‌പോഞ്ചുപോലെയാണ്. ഒരു ശരാശരി "ഓസിനു" സിഗരറ്റ് വലിക്കുന്നവൻറെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല്‍ ഒരു ബാർ സോപ്പിനോളം വലുപ്പം വരും." മലയാളത്തിൽ വലിയ അക്ഷരത്തിൽ അടിച്ച ഒരു നോട്ടീസിനോടപ്പം ഒരു സ്പൊഞ്ചും, ഒരു ബാർ സോപ്പും പിന്നെ ലാഹോർ ഖാൻറെ കയ്യൊപ്പിട്ട രണ്ടു മാൽബ്രൊ സിഗരറ്റും.

Monday, May 11, 2015

ഡ്യൂട്ടി.....ഫ്രീ..!

Posted by VaITube | Monday, May 11, 2015 | Category: |

















നാട്ടിലെ അളിയനു സമ്മാനിക്കാൻ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ലാക്ക്‌ലാബലും ചാത്തന്മാർക്ക് കൊടുക്കാനുള്ള വോഡ്കയും പൊതിഞ്ഞു ഭദ്രമായി ഒരു പ്ലാസ്റ്റിക്‌ കവറിൽ തൂക്കി പിടിച്ച് എയർ ഇന്ത്യയുടെ കാവടത്തിലേക്കുള്ള ക്യൂവിൽ നില്ക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായി. ഡ്യുട്ടി ഫ്രീ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയ പ്ലാസ്ടിക് കൂട് ... താഴെ വെച്ചാൽ ചിതലരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന് കരുതി നെഞ്ചോടു ചേർത്ത് പിടിച്ചുള്ള നിൽപ്പ് കണ്ടിട്ട് പലർക്കും അത്ര സുഖിക്കുന്നില്ല. നാട്ടിൽ ഇതിനു വേണ്ടി വായും പൊളിച്ചിരിക്കുന്ന വേഴാമ്പലുകൾ വീട്ടിലില്ലാത്തവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം, ഫൈനൽ അനൌണ്‍സ്മെന്റു വന്നതും ... ഒരു പച്ച "കിളി" വന്നു വാതിൽ തുറക്കേണ്ട താമസം എല്ലാരും കൂടി കവാടത്തിലേക്ക് ഇടിച്ചു കയറാൻ തുടങ്ങി. ഡ്യൂട്ടിഫ്രീയിൽ നിന്നും നാട്ടിലേക്കു വാങ്ങി കൂട്ടിയ കവറുകൾക്കിടയിലൂടെ, പ്രായമായ അമ്മാവന്മാരും, അലറി കരയുന്ന കുട്ടികളെ തോളത്ത് വെൽഡ് ചെയ്ത അമ്മമാരും, പരദൂഷണം വിളമ്പുന്ന അമ്മായിമാരുടെയും ഇടയിലൂടെ ഞാൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഊളയിട്ടു മുന്നോട്ടു ഇടിച്ചു കയറി. കംങ്ങാരു കുട്ടിയെ സഞ്ചിയിൽ സൂക്ഷിക്കുന്ന പോലെ കയ്യിലുള്ള കുപ്പിയിലായിരുന്നു എൻറെ ശ്രദ്ധ. എങ്ങാനും താഴെ വീണു പൊട്ടിയാൽ, അളിയനോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കും...?

"ഇരിപ്പിടം തപ്പി അങ്ങോട്ടും ഇങ്ങോട്ടും പായുന്നവർ ഒന്ന് ശ്രദ്ധിക്കണേ...! കയ്യിൽ കുപ്പിയുണ്ട്". എന്ന് ഉറക്കെ വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. എനിക്ക് കിട്ടിയ ഇരിപ്പിടത്തിനു മുകളിലെ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ ഏതോ ഒരു കശ്മലൻ അവൻറെ ഭാണ്ഡം നിറച്ചു വെച്ചിരുന്നതിനാൽ, എൻറെ കുപ്പി തിരുകി കയറ്റി വെക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. എൻറെ പരുങ്ങൽ കണ്ടിട്ടാകണം എയർ ഹോസ്റ്റസ് അത് വാങ്ങി കുറച്ചു പുറകിലെ ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ തിരുകി വാതിലടച്ചു. സമാധാനമായി... ഇനി സുഖമായോന്നു ഉറങ്ങാൻ പറ്റിയാൽ മതിയായിരുന്നു.

* * * * * * * * * * * * * *

വീമാനം ലാൻഡ്‌ ചെയ്തതും എല്ലാരും ഹാൻഡ്‌ ലഗ്ഗെജുകൾ എടുത്തു പുറത്തേക്കു ചാടാനുള്ള പരാക്രമത്തിലാണ്.ഇതു വരെ കണ്ട വിദേശ മലയാളിയുടെ മാന്യതയോന്നും കേരളത്തിൽ എത്തിയാൽ കാണില്ല. പുറത്തേക്കു പോകാനുള്ള അനുവാദവും കാത്ത് എല്ലാവരും മൂലക്കുരു പൊട്ടിയ പോലുള്ള ആ നിൽപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്നാണെങ്ങിൽ മൊബൈൽ സ്വിച്ച് ഓണ്‍ ചെയ്തു ഓരോരുത്തരും അവരുടെ വീരസാഹസിക കഥകൾ യാത്രക്കാരെ മുഴുവൻ കേൾപ്പിക്കുന്ന തിരക്കിലാകും.

കഥാ നായകനായ "കുപ്പി" പുറകിലായത് കൊണ്ട് എല്ലാ യാത്രക്കാരും ഇറങ്ങുന്നത് വരെ എനിക്ക് കാത്തു നിക്കേണ്ടി വന്നു. പെട്ടന്ന് ഇറങ്ങാനുള്ള എയർ ഹോസ്റ്റസ് ആങ്ങ്യം കാണിച്ചതോടെ വേഗം പുറകിലേക്കോടി കവറുമെടുത്തു "ധന്യവാദും" കൊടുത്ത് പറ പറന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ബാഗ്ഗേജ് കണ്‍വെയറിൽ നിന്നും പെട്ടിയുമെടുത്ത് എയർപോർട്ടിനു പുറത്തു കടന്ന് ഒരു ദീർഘശ്വാസം എടുത്തപ്പോൾ എന്തൊരാശ്വാസം.

"സാറേ ഇപ്പൊ തന്നെ പുറപ്പെട്ടാൽ റോഡിൽ തിരക്ക് കൂടുന്നതിന് മുൻപ് സിറ്റി കടക്കാം" തിരിഞ്ഞു നോക്കിയപ്പോൾ കാക്കിധാരിയാ ടാക്സി ഡ്രൈവറാണ്. ലഗ്ഗേജ് കാരിയറിൽ കെട്ടിയതിനു ശേഷം ടാക്സി ഡ്രൈവറുടെ കയ്യിൽ കുപ്പിയുള്ള കവറു കൊടുക്കുമ്പോൾ "കുപ്പിയാണ് സൂക്ഷിക്കണം" എന്ന് പറയാനും മറന്നില്ല. "അതിനെന്താ സീറ്റിനടിയിൽ വെച്ചാൽ അടങ്ങിയിരുന്നോളും. ഇതുപോലെ ദിവസവും എത്ര കുപ്പികൾ കണ്ടതാണ്" എന്നും പറഞ്ഞ് സീറ്റിനടിയിലേക്ക് വെക്കാൻ നോക്കിയിട്ടും ഒതുങ്ങാതെയായപ്പോൾ അവനത്‌ തുറന്നു നോക്കി.

"സാറേ ... ഇത് കുപ്പിയൊന്നും അല്ല ... വേറെ എന്തോ കൊമ്പും കുഴലും ഒക്കെയാണല്ലോ ...!" ടാക്സിക്കാരൻ അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ ഞാനും ഒന്ന് പകച്ചു. "ങ്ഹ് ...! കൊമ്പും കുഴലൊ ...? അപ്പൊ ഞാൻ വാങ്ങിയ ബ്ലാക്ക്‌ ലേബലും, വോഡ്കയും എവിടെ ...?.... പൊതി മാറിയോ... ദൈവമേ ...! കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അങ്ങ് എന്നെ പരീക്ഷിക്കുയാണോ ...? അതോ വീഞ്ഞ് വീണ്ടും വെള്ളമാക്കിയോ." "ഒന്ന് വേഗം നോക്ക് സാറേ ... രണ്ടു ദിവസമായിട്ടാണ് ഒരു ഓട്ടം കിട്ടുന്നത്" ഡ്രൈവർ പൊതി എൻറെ കയ്യിലോട്ട് തരുമ്പോൾ എന്നെ ഓർമിപ്പിച്ചു. വിശദമായി പൊതി തുറന്നു നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ എൻറെ കുപ്പി വെച്ചിരിക്കുന്ന കവറ് വേറെ ആരോ മാറിഎടുതിരിക്കുന്നു. പകരം എനിക്ക് കിട്ടിയ കവറിൽ എന്തോ മെഡിക്കൽ ഉപകരങ്ങളാണ് പൊതിഞ്ഞു വെച്ചിരിക്കുന്നത്. കൂടെ കിട്ടിയ ഒരു കുറുപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

"മോനെ ശ്രീധരാ.. നീ എന്നോട് ക്ഷമിക്കണം.... വിട്ടു മാറി എന്ന് കരുതിയ റാണിമോളുടെ വലിവ് വീണ്ടും കൂടിയിരിക്കുന്നു, ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായി. ആയുർവേദവും കഷായവും കൊടുത്തിട്ടും ഒരു മാറ്റവുമില്ല. ശ്വാസ തടസ്സം കുറക്കാനുള്ള ഒരു സാധനം അവിടെ കിട്ടുമെന്ന് ഡോക്ടർ പറയുന്നു. നാട്ടിലേക്കു വരുന്ന ആരുടേയും കയ്യില് എത്രയും പെട്ടന്ന് കൊടുത്തയക്കുമല്ലോ..! നിന്നെ ശല്യപ്പെടുത്തുന്നതായി തോന്നരുത്... കഴിഞ്ഞതെല്ലാം ഓർത്ത് വിഷമിക്കരുത്. വേറെ വഴിയില്ലാഞ്ഞിട്ടാ...നാട്ടിൽ എത്തിയാൽ നിനക്ക് തരാനുള്ള എല്ലാ പണവും തിരിച്ചു തരാം. ദൈവം നിന്നെ കാക്കും. വരുന്ന ആൾക്ക് വിലാസം കൃത്യമായി പറഞ്ഞു കൊടുക്കണേ". ചുക്കി ചുളിഞ്ഞ കത്തിൽ മുഴുവൻ അക്ഷരതെറ്റായത് കൊണ്ട് വായിച്ചെടുക്കാൻ കുറച്ചു പണിപ്പെട്ടു. എന്ത് ചെയ്യണമെന്നു അറിയാതെ ഞാൻ ത്രിശങ്കനായി, തിടുക്കം കൂട്ടുന്ന ടാക്സിക്കാരനെയും ഡ്യൂട്ടിഫ്രീ കവറിനെയും മാറി മാറി നോക്കി.


"എടാ ശ്രീധരാ .... നിനക്ക് ഇത് പൊതിയാൻ വേറെ ഒരു കൂടും കിട്ടിയില്ലെടാ...ദുഷ്ടാ....!" ആ മനസ്സികവസ്ഥയിൽ എൻറെ മനസ്സിൽ അങ്ങിനെയാണ് തോന്നിയത്.